പവിത്രൻ സാറിനെ’ ഓർക്കുമ്പോൾ…

പവിത്രൻ സാറിനെ’ ഓർക്കുമ്പോൾ…

എന്റെ പ്രിയപ്പെട്ട ഗുരുനാഥൻ ഏത് അസുഖത്തെ ചികിത്സിക്കാനാണോ എന്നെ പഠിപ്പിച്ചത് അതേ രോഗം തന്നെ അദ്ദേഹത്തിന്റെ ജീവനെടുക്കുമ്പോൾ നിസ്സഹായനായി നോക്കി നിൽക്കാൻ മാത്രം കഴിയുന്ന ഒരു വിദ്യാർത്ഥിയുടെ അവസ്ഥയാണ് എനിക്കിപ്പോൾ.

രണ്ട് ദശാബ്ദക്കാലത്തെ അടുപ്പം സാറുമായി എനിക്കുണ്ടായിരുന്നു. കൃത്യമായി പറഞ്ഞാൽ 2006 ഫെബ്രുവരി മാസം ഓൺകോളജി ട്രെയിനിങ്ങിന് ചേരുവാൻ വേണ്ടി ഇന്റർവ്യൂ കൊടുക്കാൻ പോയപ്പോഴാണ് ഞാൻ പവിത്രൻ സാറിനെ പരിചയപ്പെടുന്നത്.

ഓൺകോളജിയിൽ സാറിന്റെ ആദ്യത്തെ വിദ്യാർഥിയായി അമൃതയിൽ ഞാൻ ജോയിൻ ചെയ്തപ്പോൾ തുടങ്ങിയതാണ് ആ ആത്മബന്ധം.

ഞാൻ പരിചയപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഇന്റലിജന്റായ ഓൺകോളജിസ്റ്റും അധ്യാപകനുമായിരുന്നു പവിത്രൻ സാർ. അറിവിന്റെ കാര്യത്തിൽ ഇത്രത്തോളം ഉന്നതിയിലുള്ള ആളായിരുന്നിട്ടും മറ്റൊരാൾക്കും സാധിക്കാത്ത എളിമയും വിനയവുമായിരുന്നു അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്.

കേവലം പുസ്തകത്തിലുള്ള അറിവ് മാത്രമല്ല സാറ് പകർന്നു തന്നത്. അതിലുപരിയായി ഒരു ഡോക്ടർ എന്ന നിലയിലുള്ള മഹനീയമായ മാതൃകകൾ കൂടി അദ്ദേഹം കാണിച്ചു തന്നു. രോഗികളോടുള്ള അദ്ദേഹത്തിന്റെ സമീപനം താരതമ്യങ്ങൾക്ക് അതീതമായിരുന്നു.

പവിത്രൻ സാർ അധികം സംസാരിക്കുന്ന വ്യക്തിയല്ലെന്ന് അദ്ദേഹത്തെ അടുത്തറിയുന്ന എല്ലാവർക്കും അറിയാം. പലപ്പോഴും അദ്ദേഹത്തിന്റെ കമ്മ്യൂണിക്കേഷൻ ആംഗ്യങ്ങളിലൂടെയോ, മൂളലിലൂടെയോ, പുഞ്ചിരി കലർന്ന ഒരു നോട്ടത്തിലൂടെയോ ഒക്കെയായിരിക്കും. അതിലെല്ലാം വലിയ അർത്ഥതലങ്ങൾ ഉണ്ടെന്ന് ഞങ്ങൾക്കദ്ദേഹം പറയാതെ പറഞ്ഞ് തന്നു. അസാമാന്യനായ അധ്യാപകനായിരുന്ന പവിത്രൻ സാർ എല്ലാ കാര്യത്തിലും തികച്ചും വ്യത്യസ്തനായ ഒരു വഴികാട്ടിയായിരുന്നു.

റൗണ്ട്സിന്റെ കാര്യത്തിൽ സാറിന് അതീവ കണിശത ഉണ്ടായിരുന്നു. എന്തെങ്കിലും കാരണങ്ങൾ കൊണ്ട് നമ്മളെത്താൻ രണ്ടോ മൂന്നോ മിനിറ്റ് വൈകിയാൽ കാത്ത് നിൽക്കുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നില്ല. അദ്ദേഹം തന്റെ ഡ്യൂട്ടി കൃത്യസമയത്ത് തന്നെ ആരംഭിക്കും. പിന്നെ സാറിനെ കണ്ടുപിടിക്കാൻ നമ്മൾ വാർഡുകൾ തോറും ഓടി നടക്കണം.

പലർക്കും ചിന്തിക്കാൻ പോലും കഴിയാത്തത്ര കൃത്യനിഷ്ഠതയോടെയും വേഗതയോടെയുമാണ് അദ്ദേഹം ഓരോ കാര്യങ്ങളും ചെയ്തിരുന്നത്.

അധികം സംസാരിക്കാത്ത..അധികം ഭക്ഷണം കഴിക്കാത്ത..ലൈംലൈറ്റിൽ നിൽക്കാൻ താല്പര്യപ്പെടാത്ത..പവിത്രൻ സാറിന്റെ അക്കാദമിക് ബ്രില്ല്യൻസ് കണ്ട് ഞാനടക്കമുള്ള അദ്ദേഹത്തിന്റെ ഓരോ വിദ്യാർത്ഥിയും തീർച്ചയായും അത്ഭുതപ്പെട്ടിട്ടുണ്ട്. പലപ്പോഴും വളരെ കോംപ്ലിക്കേറ്റഡ് എന്ന് നമ്മൾ വിചാരിക്കുന്ന സിറ്റുവേഷനികളിൽ വളരെ പെട്ടെന്ന് തന്നെ നിസ്സാരമായി സാറ് ഡയഗ്നോസിസ് ചെയ്യുന്നത് കണ്ടിട്ടുണ്ട്. അതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ അക്കാദമിക് ബ്രില്ല്യൻസിനുള്ള തെളിവ്.

സാറിന്റെ പ്രഭാഷണങ്ങളൊന്നും നമുക്ക് അധികമായി ഇന്നത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കാണാൻ കഴിയില്ല. പക്ഷേ സാറിന്റെ ഓരോ വിദ്യാർത്ഥിക്കും, സാറിനോടുകൂടി ജോലി ചെയ്തിട്ടുള്ള ഓരോ വ്യക്തിക്കുമറിയാം ഒരു ഡോക്ടറെ സംബന്ധിച്ചിടത്തോളമുള്ള സാറിന്റെ അക്കാദമിക പരിജ്ഞാനം.

അദ്ദേഹം ജീവിച്ചിരുന്ന ഒരു എൻസൈക്ലോപീഡിയ തന്നെയായിരുന്നു. മെഡിക്കൽ സംബന്ധമായ ഏതു കാര്യത്തിനും നമുക്ക് ഏത് പാതിരാത്രിക്ക് വേണമെങ്കിലും സാറിനെ വിളിക്കാം. രണ്ടാമത്തെ റിങ്ങിൽ തന്നെ സാറ് ഫോണെടുക്കും. ഒറ്റവാക്കിൽ തന്നെ കാര്യം പറയാൻ പറയും. ചുരുങ്ങിയ വാചകത്തിൽ തന്നെ അതിനുള്ള ഉത്തരവും പറഞ്ഞ് അദ്ദേഹം ഫോൺ കട്ട് ചെയ്യും. മറ്റുള്ള വിശേഷങ്ങളൊന്നും തന്നെ അദ്ദേഹം ചോദിക്കാറില്ല.

പലപ്പോഴും സാറിന്റെ കൂടെ ഡ്യൂട്ടി എടുക്കുന്ന സമയത്ത് വെളുപ്പിന് ഒരു മണിക്കോ, രണ്ടു മണിക്കോ ഒക്കെ സംശയങ്ങൾ ചോദിക്കുവാനായി സാറിനെ വിളിച്ച്‌ എഴുന്നേൽപ്പിക്കേണ്ടി വന്നിട്ടുണ്ട്.

പതിവുപോലെ രണ്ടാമത്തെ റിങ്ങിൽ തന്നെ സാറ് ഫോൺ എടുക്കും. ചോദിക്കുന്ന പേഷ്യന്റിനെ കുറിച്ച് സാറ് ചിന്തിച്ചിരിക്കുന്നു എന്ന് തോന്നിപ്പിക്കും വിധം പ്രോഗ്രാം ചെയ്തു വെച്ച ഒരു കമ്പ്യൂട്ടറിനെ പോലെ പേഷ്യന്റിനെ കുറിച്ചുള്ള മുഴുവൻ കാര്യങ്ങളും, പ്രശ്നങ്ങളും പറഞ്ഞു തരും.

അത് സാറിന് എങ്ങനെ സാധിക്കുന്നു എന്ന് അന്നും ഇന്നും എന്നെ അത്ഭുതപ്പെടുത്തിയ വിഷയമാണ്. എത്രയോ രോഗികളെ ചികിത്സിക്കുന്ന അദ്ദേഹത്തിന് അത്രയും പെട്ടെന്ന് ഷാർപ്പായിട്ട് ഉത്തരം നൽകാൻ കഴിയണമെങ്കിൽ അത്രയും അർപ്പണ മനോഭാവമുള്ള മെഡിക്കൽ ജീനിയസ് എന്ന് തന്നെ അദ്ദേഹത്തെ വിശേഷിപ്പിക്കേണ്ടിവരും.

രോഗികളോട് പോലും സാർ അധികം സംസാരിക്കുന്നത് കണ്ടിട്ടില്ല. എന്നിരുന്നാൽ പോലും എല്ലാവർക്കും അദ്ദേഹം വളരെ പ്രിയങ്കരനായിരുന്നു.

ഇന്ന് ഒരുപാട് നേരം സംസാരിച്ചാൽ പോലും ഉടലെടുക്കാൻ പ്രയാസമുള്ള ഒരു ആത്മബന്ധം അദ്ദേഹം ചുരുങ്ങിയ വാക്കുകൾ കൊണ്ടും, നോട്ടം കൊണ്ടും, പുഞ്ചിരി കൊണ്ടും നിമിഷനേരങ്ങൾ കൊണ്ട് സ്വായത്തമാക്കും. ഇന്നും എനിക്ക് ആശ്ചര്യം തോന്നുന്ന ഒരു കാര്യമാണ് അത്.

മരണങ്ങളെ കുറിച്ച് പറയുമ്പോൾ നികത്താനാകാത്ത നഷ്ടമെന്ന് പലരും ഔപചാരികമായി പറയാറുണ്ട്. പക്ഷേ സാറിന്റെ കാര്യത്തിൽ അത് നൂറ് ശതമാനവും സത്യസന്ധമാണ്. ഓൺകോളജി കമ്മ്യൂണിറ്റിയിൽ മാത്രമല്ല മെഡിക്കൽ സയൻസിൽ പോലും നികത്താനാകാത്ത നഷ്ടമാണ് പവിത്രൻ സാർ എന്ന് അടിവരയിട്ട് പറയാൻ കഴിയും.

അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുവാൻ ലീവ് എടുത്തു എന്നറിഞ്ഞാൽ സാറ് പറയാൻ പോകുന്നത് എന്താണെന്നുള്ളത് എനിക്ക് വ്യക്തമായിട്ട് അറിയാം.

” എന്തിനാടെ വെറുതെ ലീവ് എടുത്തത്.!?. ഈ സമയത്ത് നിനക്ക് അവിടെയിരുന്ന് പേഷ്യൻസിനെകണ്ട് അവരുടെ കാര്യം നോക്കാൻ മേലായിരുന്നോ.!? ”

അതായിരുന്നു പവിത്രൻ സാർ…!

ദുഃഖ സ്മരണകളോടെ…

ബോബൻ തോമസ്

Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas |