എന്റെ ആത്മവിശ്വാസത്തിനേറ്റ ആഘാതം !. (അതോ സ്വകാര്യ അഹങ്കാരത്തിനോ.?)

എന്റെ ആത്മവിശ്വാസത്തിനേറ്റ ആഘാതം !. (അതോ സ്വകാര്യ അഹങ്കാരത്തിനോ.?)

ഏതൊരു വ്യക്തിക്കും അവരുടെ ജീവിതത്തിൽ മറ്റാരുമായും പങ്ക് വെയ്ക്കാത്ത ചില സ്വകാര്യതകളുണ്ടാകാം. അത് ചില സ്വകാര്യ സന്തോഷങ്ങളാകാം സ്വകാര്യ ദുഃഖങ്ങളാകാം രഹസ്യങ്ങളാകാം അതുപോലെ തന്നെ സ്വകാര്യ അഹങ്കാരങ്ങളുമാകാം !.

പ്രൊഫഷനിലായാലും ജീവിതത്തിലായാലും ഏറ്റവും പാഷനേറ്റായി, ഏറ്റവും മാതൃകാപരമായി ഒരു കാര്യം ചെയ്യുമ്പോൾ സ്വന്തം കഴിവിനെക്കുറിച്ച്‌ ആത്മവിശ്വാസം പ്രകടിപ്പിക്കാൻ ആർക്കും അവകാശമുണ്ട്. അത് സ്വയം ഉത്തേജനത്തിനുള്ള ഒരു മാർഗ്ഗം കൂടിയാണ്.

മറ്റുള്ളവർ ചിന്തിക്കാനോ ചെയ്യാനോ ധൈര്യം പ്രകടിപ്പിക്കാത്തത് ചെയ്യുകയും അതിന്റെ റിസൾട്ടിൽ സന്തോഷവും ആത്മവിശ്വാസവും തോന്നുകയും പിന്നീട് അത് സ്വകാര്യ അഹങ്കാരമായി വളരുകയും ചെയ്യുന്നു എന്നതാണ് വാസ്തവം.

ഞാൻ ചികിത്സിച്ച ഭൂരിഭാഗം രോഗികൾക്കും മറ്റൊരു അർബുദ ചികിത്സകന് ഞാൻ കൊടുത്തത് പോലെയോ, അതിനേക്കാൾ മികച്ച രീതിയിലോ ചികിത്സ കൊടുക്കാൻ കഴിയുമെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. പക്ഷേ അതിലെ ചെറിയൊരു ശതമാനം രോഗികൾക്ക്‌ ഒരുപക്ഷേ മറ്റാരും ചിന്തിക്കാത്ത, കൊടുക്കാത്ത ചികിത്സ എനിക്ക് കൊടുക്കാൻ കഴിഞ്ഞു എന്നതും അതിലൊരു റിസൾട്ട് ഉണ്ടാക്കാൻ കഴിഞ്ഞുവെന്നതുമാണ് എന്റെ സ്വകാര്യമായ ആത്മവിശ്വാസം.

“Have you made any impact in somebody’s life.?
Making an impact in somebody’s life is the most important thing !”

ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുള്ള ഒരു കാര്യമാണ്.

നമ്മൾ ഇല്ലെങ്കിൽ നമ്മൾ ചെയ്യുന്ന ജോലി മറ്റുള്ളവർ ചെയ്യുന്നതിലല്ല, മറിച്ച് മറ്റാരും ചെയ്യാൻ ധൈര്യപ്പെടാത്തതോ മറ്റാർക്കും സാധിക്കാത്തതോ ആയ ജോലി ചെയ്ത് നമുക്കതിൽ റിസൽട്ട് കിട്ടുമ്പോഴാണ് യഥാർത്ഥ സന്തോഷം കിട്ടുന്നത്. അത്തരം ചില ചികിത്സ അനുഭവങ്ങൾ എന്റെ പേജിൽ തന്നെ ഞാൻ മുമ്പ് കുറിച്ചിട്ടുണ്ട്.

അതിലൊന്നാണ് നിരഞ്ജൻ കൃഷ്ണയുടെയും ചേട്ടൻ ഗൗതം കൃഷ്ണയുടെയും കഥ.

ഒരു പതിറ്റാണ്ടിന് മുമ്പ് ജോലി ചെയ്തിരുന്ന തിരുവനന്തപുരത്തെ ആശുപത്രിയിൽ വച്ചാണ് നിരഞ്ജനെ ഞാൻ ആദ്യമായി കാണുന്നത്. ആ കാഴ്ച ഇന്നും മനസ്സിൽനിന്ന് മാഞ്ഞുപോയിട്ടില്ല. ഐ.സി.യുവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ കിടക്കുകയായിരുന്നു മൂന്ന് വയസ്സുകാരനായ ആ കുഞ്ഞ്. കൊല്ലത്തെ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ അസുഖമെന്തെന്ന് കണ്ടുപിടിക്കാനാകാതെ നിരഞ്ജനേയും കൂട്ടി തിരുവനന്തപുരത്തേക്ക് വന്നതാണ് അവരുടെ കുടുംബം.

പരിശോധനയിൽ നിന്ന് ലിംഫോബ്ലാസ്റ്റിക് ലിംഫോമയായിരുന്നു അവന്റെ അസുഖമെന്ന് മനസ്സിലായി. പക്ഷേ അവനപ്പോൾ ഐ.സി.യുവിലെ വെന്റിലേറ്ററിൽ വളരെ മോശം കണ്ടീഷനിലായിരുന്നു. ചികിത്സിച്ചാൽ നേരിയ പ്രതീക്ഷയുള്ള ചികിത്സിച്ചില്ലെങ്കിൽ ഒരു ശതമാനം പോലും പ്രതീക്ഷയില്ലാത്ത അവസ്ഥ.

ഓൺകോളജിയിൽ ആദ്യം പഠിക്കുന്നത് കീമോതെറാപ്പി എടുക്കാൻ ആരോഗ്യമനുവദിക്കാത്ത ഒരു രോഗിക്ക് അത് എടുക്കരുത് എന്നാണ്. എന്നാൽ അവനെ സംബന്ധിച്ചിടത്തോളം ആരോഗ്യസ്ഥിതി മോശമായത് അസുഖം കൊണ്ടാണെന്നും ആ അസുഖത്തെ ചികിത്സിച്ചാൽ അവന് ആരോഗ്യം വീണ്ടെടുക്കാൻ കഴിയുമെന്നും എനിക്ക് പ്രത്യാശയുണ്ടായിരുന്നു.

പഠിക്കുമ്പോഴോ ട്രെയിനിങ്ങിന്റെ സമയത്തോ അത്തരമൊരു സ്ഥിതിവിശേഷം ഞാൻ അഭിമുഖീകരിച്ചിട്ടുണ്ടായിരുന്നില്ല.

ടെക്സ്റ്റുകളിൽ നിന്നോ, പഠിപ്പിച്ച ഗുരുക്കന്മാരിൽ നിന്നോ പ്രത്യേകിച്ച് ഒന്നും കിട്ടാനില്ലാത്ത അവസ്ഥ. ഡിപ്പാർട്ട്മെന്റിൽ പോലും ചർച്ച ചെയ്യാനോ തീരുമാനമെടുക്കാനോ സഹപ്രവർത്തകരുമില്ല.
എന്താണ് ചെയ്യുക.?

നിർണായകമായ ആ മണിക്കൂറുകളിൽ ചങ്കുറപ്പെന്നോ ആത്മവിശ്വാസമെന്നോ എന്തുവേണമെങ്കിലും വിളിക്കാം.
അവനെ ചികിത്സിക്കാൻ തന്നെ തീരുമാനിച്ചു.

നിരഞ്ജന്റെ അച്ഛൻ സുജിത്ത് വളരെ പോസിറ്റീവ് ആയിട്ടായിരുന്നു ചികിത്സയോട് പ്രതികരിച്ചത്. എന്തുകൊണ്ടാണ് സുജിത്ത് സംശയലേശമന്യേ അതിന് സമ്മതം മൂളിയതെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു

ചെറിയൊരു ഡോസ് കീമോതെറാപ്പി തുടങ്ങാൻ തീരുമാനിച്ചു.

കീമോതെറാപ്പി കൊടുക്കാൻ ചെന്ന അച്ചു അവന്റെ അടുത്ത് ചെന്ന് മാത്രയിൽ തന്നെ എന്നെ വിളിച്ചു.

“സാറേ ഈ കുഞ്ഞിന് എങ്ങനെയാണ് കിമോ തെറാപ്പി കൊടുക്കുന്നത്.!? അത്രയ്ക്ക് മോശം കണ്ടീഷനാണ് !.”

അച്ചുവിനോട് ഒട്ടും ആശങ്കപ്പെടാതെ കീമോതെറാപ്പി കൊടുക്കാൻ തന്നെ ഞാൻ പറഞ്ഞു. എന്നിട്ടും അച്ചുവിന് കീമോ തെറാപ്പി കൊടുക്കാനുള്ള ധൈര്യമില്ല.

“സാറേ എന്തെങ്കിലും പ്രശ്നമുണ്ടായാൽ ആരും കാണത്തില്ല”.
അവൻ വീണ്ടും വിളിച്ചു.

അച്ഛന്റെ കയ്യിൽ നിന്നും സമ്മതപത്രം വാങ്ങിച്ചിട്ടുണ്ട്. അച്ചു ധൈര്യപ്പെട്ട് കൊടുത്തോളൂ എന്ന് ഞാൻ പറഞ്ഞു. ഭാഗ്യമെന്ന് പറയട്ടെ ഞാൻ കരുതിയതിനെക്കാൾ നല്ല രീതിയിൽ അവൻ മരുന്നുകളോട് പ്രതികരിച്ചു. ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അവൻ വെന്റിലേറ്ററിൽ നിന്ന് പുറത്തേക്ക് വന്നു !.

വാർഡിലേക്ക് ഷിഫ്റ്റ് ചെയ്തിട്ടാണ് അവശേഷിക്കുന്ന കീമോതെറാപ്പി കൊടുത്തത്. അവന്റെ അസുഖം നല്ല രീതിയിൽ നിയന്ത്രിക്കാൻ ഞങ്ങൾക്ക് സാധിച്ചു.

ആ സമയത്താണ് സുജിത്തുമായി കൂടുതൽ സംസാരിക്കുന്നത്. അവന്റെ ജ്യേഷ്ഠൻ ഗൗതത്തിന് ആർ.സി.സിയിലും ശ്രീചിത്രയിലുമായി ബ്രെയിൻ ട്യൂമറിനുള്ള ചികിത്സ നടക്കുകയായിരുന്നു എന്ന നടുക്കുന്ന കാര്യം അപ്പോഴാണ് ഞാൻ അറിയുന്നത്. ക്യാൻസറിന് ചികിത്സിക്കുന്ന രണ്ടു മക്കളുടെ അച്ഛനായത് കൊണ്ടാവാം അന്ന് എന്ത് ചികിത്സ വേണമെങ്കിലും എടുക്കാനുള്ള അനുവാദം സുജിത്ത് നൽകിയത്.

നിരഞ്ജനോടും അവന്റെ കുടുംബത്തോടും തോന്നിയ ആത്മബന്ധത്തിന്റെ തുടക്കമായിരുന്നു അന്ന്. രണ്ടു കുട്ടികൾക്കും എന്തുകൊണ്ട് ക്യാൻസർ വന്നു എന്ന് കണ്ടുപിടിക്കാനുള്ള ത്വരയായിരുന്നു പിന്നീട്. മോളിക്കുലാർ റിസർച്ച് ഇന്നത്തെ പോലെ വികസിതമായിട്ടില്ല.

‘Medgenom’ എന്ന ലാബിന്റെ സഹായത്തോടെ ഒരു ഇൻവെസ്റ്റിഗേഷൻ ആരംഭിക്കാൻ സാധിക്കുകയും, അതിന് കാരണമായ ജനിതകമായ മാറ്റത്തെ കണ്ടുപിടിക്കാനും പിന്നീട് ഞങ്ങൾക്ക് സാധിച്ചു.

PMS -2 എന്ന ആ ജനിതക മാറ്റം ഇന്ത്യയിൽ തന്നെ ആദ്യമായി അന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. ജപ്പാനിൽ നടന്ന പീഡിയാട്രിക് ഓങ്കോളജിയുടെ ഇന്റർനാഷണൽ കോൺഫറൻസിൽ (SIOP ) അതൊരു പ്രബന്ധമായി അവതരിപ്പിക്കാനും എനിക്ക് സാധിച്ചു.

എന്നാൽ ആ സന്തോഷം അധികനാൾ നീണ്ടു നിന്നില്ല. മൂത്ത സഹോദരൻ ഗൗതം കൃഷ്ണയുടെ അസുഖം തിരിച്ചുവന്നു. അസുഖം തിരിച്ചുവന്നപ്പോൾ നിരഞ്ജനെ ചികിത്സിച്ചുകൊണ്ടിരുന്ന എന്റെ അടുത്തേക്ക് തന്നെയാണ് അവർ ഗൗതമിനെയും കൊണ്ടുവന്നത്. ബ്രെയിൻ ട്യൂമറുകൾക്ക് അന്നും ഇന്നും ചികിത്സയ്ക്കുള്ള ഓപ്ഷൻസ് വളരെ കുറവാണ്. എന്തിനും തയ്യാറായി അവന്റെ കുടുംബം നിൽക്കുമ്പോൾ അവനെ ചികിത്സിച്ചു തിരിച്ചുകൊണ്ടുവരണം എന്ന ആത്മവിശ്വാസത്തോടെ തന്നെ ഞാനും നിന്നു.

തിരുവനന്തപുരത്തെ ആശുപത്രിയിൽ ഒരേ കട്ടിലിൽ കിടന്ന് കീമോ തെറാപ്പി എടുക്കുന്ന ചേട്ടനെയും അനുജനെയും ഞാൻ ഇപ്പോഴും ഓർക്കുന്നു. കീമോതെറാപ്പി എടുക്കുന്ന മക്കളുടെ ഒരു വശത്ത് അച്ഛനും മറുവശത്ത് അമ്മയും ഇരിക്കുന്ന ദുഃഖഭരിതമായ ഒരു കാഴ്ച ലോകത്ത് മറ്റൊരു ഓൺകോളജിസ്റ്റും കണ്ടിട്ടുണ്ടാവില്ല.

ബ്രെയിൻ ട്യൂമറിന് കാര്യമായ ഇമ്പാക്ട് ഉണ്ടാക്കാൻ മരുന്നുകൾക്ക് കഴിഞ്ഞില്ല. ഗൗതം കൃഷ്ണ ഞങ്ങളോട് വിടപറഞ്ഞു. ആ വേദനയ്ക്കിടയിലും കൂടെ നിരഞ്ജൻ ഉണ്ടല്ലോ, അവന്റെ അസുഖം ഭേദമാക്കാൻ സാധിച്ചല്ലോ എന്ന ആശ്വാസമുണ്ടായിരുന്നു എനിക്ക്.

പല വിഷമകരമായ സാഹചര്യങ്ങളും ആ കുടുംബം നേരിട്ടെങ്കിലും അതിനെയെല്ലാം അവർ അതി ജീവിച്ച് മുന്നോട്ടുപോയി. നിരഞ്ജൻ ജീവിതത്തിലേക്ക് തിരിച്ചു വന്നപ്പോൾ മറ്റു കുട്ടികളെപ്പോലെ അവൻ സ്കൂളിൽ പോവുകയും നല്ല രീതിയിൽ പഠിക്കുകയും ചെയ്തു. കലാപരമായി പല കഴിവുകളും അവന് ഉണ്ടായിരുന്നു. ഓരോ സമ്മാനങ്ങൾ കിട്ടുമ്പോഴും അതിന്റെ ഫോട്ടോസും, വീഡിയോകളും എനിക്ക് അവൻ അയച്ചുതന്നിരുന്നു. അവന്റെ ഓരോ വിജയങ്ങൾ കാണുമ്പോഴും മുൻപേ പറഞ്ഞ ആ സ്വകാര്യ അഹങ്കാരം എന്നെ ഗ്രസിച്ചിരുന്നു.

അഞ്ചുവർഷം മുന്നോട്ടുപോയി. മോഡേൺ ഓൺകോളജി പറയുന്നത് ഏതൊരു ക്യാൻസറും അഞ്ച് വർഷത്തിനുശേഷം തിരിച്ചു വന്നില്ലെങ്കിൽ അത് ഒരു കംപ്ലീറ്റ് ക്യുവറായി കണക്കാക്കാം എന്നതാണ്.

ആ സന്തോഷത്തിന് ആയുസ്സ് വളരെ കുറവായിരുന്നു. ഈ കഴിഞ്ഞ 2025 ഫെബ്രുവരി മാസം ഒരു അൾട്രാസൗണ്ട് റിപ്പോർട്ട്‌ സുജിത്ത് എനിക്ക് അയച്ചു തന്നു. ആ സ്കാൻ റിപ്പോർട്ട് കണ്ടപ്പോൾ സത്യത്തിൽ ഞാൻ തകർന്നു പോയി.

വയറിനകത്ത് വലിയൊരു മുഴ !.

അവന്റെ തുടർ ചികിത്സക്ക്‌ തിരുവനന്തപുരത്ത് ഇനി മറ്റൊരാളെ പ്രതീക്ഷിക്കുന്നതിൽ കാര്യമില്ല എന്ന് എനിക്കറിയാം. ഞാനാണെങ്കിൽ തിരുവനന്തപുരത്ത് വളരെ ചുരുങ്ങിയ ദിവസമേ ഉള്ളൂ. അങ്ങിനെ അവർ കോട്ടയത്ത് കാരിത്താസിലേക്ക് വരികയും സി.റ്റി സ്കാനും ബയോപ്സിയും എടുക്കുകയും ചെയ്തു.

നിരഞ്ജന് പഴയ അസുഖം ലിംഫോബ്ലാസ്റ്റിക് ലിംഫോമ തിരിച്ചുവന്നിരിക്കുന്നു !.

ഞാൻ കെട്ടിപ്പൊക്കി വച്ച ആത്മവിശ്വാസമെല്ലാം തകർന്നുവീണു. എന്തുചെയ്യണമെന്നറിയാതെ പകച്ച് നിന്നപ്പോൾ എനിക്ക് ആത്മവിശ്വാസമേകിയത് സഹപ്രവർത്തകനായിരുന്ന ഡോക്ടർ തോമസ് ആയിരുന്നു. ഞങ്ങൾ ഈ കേസിനെ കുറിച്ച് വിശദമായി സംസാരിച്ചു. ലിറ്ററേച്ചറുകൾ പരതി. കുറച്ച് പുതിയ ഇൻഫർമേഷൻ കിട്ടി.

എന്നാൽ ഞങ്ങളെ അത്ഭുതപ്പെടുത്തിയത് മറ്റൊരു കാര്യമായിരുന്നു. ബയോപ്സിയെടുത്ത ഐ.എച്ച്.സി ടെസ്റ്റിൽ നിരഞ്ജന് ബി -സെൽ ലിംഫോബ്ലാസ്റ്റിക് ലിംഫോമയായിരുന്നു. നേരത്തെ അവന് ബാധിച്ചത് ടി -സെൽ ടൈപ്പ് ആയിരുന്നു. ബി -സെൽ ലിംഫോമയ്ക്ക് റിട്ടൂക്സിമാബ് (Rituximab ) എന്ന ഒരു മരുന്ന് വളരെ ഫലപ്രദമാണ് എന്നറിയാം. ഇതുവരെ അവന് ഉപയോഗിച്ചിട്ടില്ലാത്ത ആ പുതിയ മരുന്ന് എടുക്കാനും ഭാഗ്യമുണ്ടെങ്കിൽ അവന്റെ അസുഖത്തെ നല്ല രീതിയിൽ കൺട്രോൾ ചെയ്യാനും കഴിയുമെന്ന് ആ സമയത്ത് എനിക്ക് ശുഭാപ്തി വിശ്വാസം ഉണ്ടായിരുന്നു.

PMS2 മ്യൂട്ടേഷൻ ആയതുകൊണ്ട് നമുക്ക് ഇമ്മ്യൂണോ തെറാപ്പി കൊടുക്കാനുള്ള ഒരു സാധ്യതയുണ്ടല്ലോ എന്ന് തോമസ് എന്നോട് പറഞ്ഞു. അപ്പോഴാണ് ഞങ്ങൾ അക്കാര്യത്തെക്കുറിച്ച് കൂടുതലായി ചിന്തിച്ചത്. ലിറ്ററേച്ചറുകൾ പരതിയെങ്കിലും കുട്ടികളിൽ ഈ മരുന്ന് ഉപയോഗിക്കാത്തത് കൊണ്ട് ആർക്കും ഒരു മുൻ പരിചയം ഉണ്ടായിരുന്നില്ല.

തുടരന്വേഷണങ്ങളിൽ നിന്ന് കാനഡയിലെ ഒരാശുപത്രിയിൽ ഇതേ രീതിയിൽ ജനിതകമായിട്ടുള്ള വ്യത്യാസം മൂലം ക്യാൻസർ ബാധിച്ച ലോകമെമ്പാടുമുള്ള കുട്ടികൾക്ക് വേണ്ടി ഒരു ക്ലിനിക്കൽ ട്രയൽ നടത്തുന്നു എന്ന് ഞങ്ങൾ അറിഞ്ഞു. എനിക്ക് വേണ്ടി തോമസ് അവരുമായി ഈമെയിലിലൂടെ ആശയവിനിമയം നടത്തുകയും അവരവിടെ നിന്ന് ഒരു സമ്മതപത്രം അയച്ചുതരികയും ചെയ്തു. തുടർന്ന് നിരഞ്ജനെ ഇന്റർനാഷണൽ സ്റ്റഡിയിൽ റിക്രൂട്ട് ചെയ്യാനുള്ള ഏർപ്പാടും ഞങ്ങൾ ചെയ്തു.

ഇക്കാര്യം സുജിത്തിനെ അറിയിച്ചപ്പോൾ അദ്ദേഹത്തിന് പൂർണ്ണ സമ്മതമായിരുന്നു. അതിന്റെ പേപ്പറുകൾ കൈമാറുന്ന സമയത്താണ് ഞാൻ അവന് റിട്ടുക്സിമാബ് എന്ന കീമോതെറാപ്പി മരുന്ന് നൽകുന്നത്. വിചാരിച്ചതിലും പെട്ടെന്നായിരുന്നു അതിന്റെ റിസൾട്ട് ലഭിച്ചത്. ആദ്യത്തെ ചെറിയ ഡോസിൽ തന്നെ 10 സെന്റിമീറ്റർ വലിപ്പം ഉണ്ടായിരുന്ന ട്യൂമർ 5 സെന്റീമീറ്ററായി ചുരുങ്ങി. എങ്ങനെയും നിരഞ്ജനെ പുറത്തു കൊണ്ടുവരാമെന്ന ഞങ്ങളുടെ ആത്മവിശ്വാസം വർദ്ധിച്ചു. തുടർന്നുള്ള ഹൈ ഡോസ് കീമോതെറാപ്പിയും കാരിത്താസിൽ ഞങ്ങളവന് നൽകി. ചികിത്സയോട് അവൻ നല്ല രീതിയിൽ പ്രതികരിക്കുകയും അത് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

ഫെബ്രുവരി 22 ശനിയാഴ്ച എന്നെ വന്ന് കാണുവാൻ പറഞ്ഞിട്ടാണ് അവനെ പറഞ്ഞയച്ചത്. അതനുസരിച്ച് തിരുവനന്തപുരത്ത് എന്നെ വന്ന് കണ്ടപ്പോൾ പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും അവനുണ്ടായിരുന്നില്ല. ബ്ലഡിലെ കൗണ്ട് അല്പം കുറവായിരുന്നു.

അന്ന് അവനെന്നോട് ചോദിച്ചത് അങ്കിളേ ഇരുപത്തിയെട്ടാം തീയതി സ്കൂളിലെ ആനുവൽ ഡേ ആണ് എനിക്കന്ന് ഡാൻസ് ചെയ്യാൻ കഴിയുമോ എന്നാണ്. ഉറപ്പായിട്ടും നിനക്ക് ഡാൻസ് ചെയ്യാം കുട്ടാ എന്ന് പറഞ്ഞുകൊണ്ട് കൗണ്ട് കൂടാനുള്ള ഇഞ്ചക്ഷൻ എടുത്ത് ഞാൻ അവനെ യാത്രയാക്കി.

ചൊവ്വാഴ്ച ഉച്ചയായപ്പോൾ സുജിത്ത് എന്നെ വിളിച്ചു..

“സാറേ അവന് നടുവേദനയുണ്ടെന്ന് പറയുന്നുണ്ട്. കുഴപ്പമൊന്നുമില്ലല്ലോ.”

സാധാരണ കൗണ്ട് കൂടാനുള്ള ഇഞ്ചക്ഷൻ കൊടുക്കുമ്പോൾ നടുവേദനയും ചെറിയൊരു പനിയും ഉണ്ടാവാറുണ്ട്. വേറെ കുഴപ്പമൊന്നുമില്ല എന്ന് ഞാൻ സുജിത്തിനെ സമാധാനിപ്പിച്ചു. പിറ്റേന്ന് കോട്ടയത്തേക്ക് വരണമെന്നും അതിനുമുമ്പ് കൗണ്ട് പരിശോധിക്കണമെന്നും ഞാൻ പറഞ്ഞു. കൗണ്ട് വലിയ കുഴപ്പമുണ്ടായില്ല. ചെറിയ പനി ഉള്ളതുകൊണ്ട് ഒരു മരുന്ന് കുറിച്ചു കൊടുത്തു. നാളെ കോട്ടയത്തേക്ക് വരണമെന്നും ഞാൻ ആവശ്യപ്പെട്ടു.

വൈകുന്നേരമായപ്പോഴേക്കും സുജിത്തിന്റെ ഫോൺ എനിക്ക് വന്നു. അവന് ശർദ്ദിലുണ്ട്. കൊല്ലത്ത് അടുത്തുള്ള എൻ.എസ് ഹോസ്പിറ്റലിലെ പീഡിയാട്രീഷൻ ഡോക്ടർ രേണവുമായി ഞാൻ സംസാരിക്കുകയും ചികിത്സ കൊടുക്കാനുള്ള ഏർപ്പാടും ചെയ്തു. രാത്രി 10:45ന് സുജിത്ത് എന്നെ വിളിക്കുമ്പോൾ അവൻ ഹോസ്പിറ്റലിൽ ഉണ്ട്. ഫ്ലൂയിഡ് എടുത്തു കൊണ്ടിരിക്കുന്നു.

വെളുപ്പിന് ഒന്നരയ്ക്ക് അവിടത്തെ ഇന്റൻസിവിസ്റ്റ് എന്നെ വിളിച്ചു.

“സാറേ കുട്ടിയുടെ കണ്ടീഷൻ അത്ര നന്നായി തോന്നുന്നില്ല “.

പിന്നീട് എനിക്ക് ഉറക്കം വന്നില്ല. അവൻ എന്താണ് സംഭവിക്കുന്നതെന്നുള്ള വലിയ ഉൽകണ്ഠയായിരുന്നു എനിക്ക്.

വയറുവേദന പറഞ്ഞ് സ്കാൻ ചെയ്തപ്പോഴത്തേക്കും പത്ത് സെന്റീമീറ്ററിലും വലിപ്പമുള്ള ഒരു മുഴയുണ്ടെന്ന് അവർ പറഞ്ഞു.

എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒരാഴ്ച മുൻപ് 5 സെന്റീമീറ്റർ ഉണ്ടായിരുന്ന മുഴ എങ്ങനെയാണ് ഇത്ര പെട്ടെന്ന് പത്ത് സെന്റീമീറ്ററിന് മുകളിലായത് !. അവരപ്പോഴും ഉറപ്പിച്ചു തന്നെ പറഞ്ഞു. അത് മൂത്രസഞ്ചിയുടെ അടുത്തേക്ക് വളർന്നിരിക്കുന്നു. എന്തോ കുഴപ്പമുണ്ടെന്ന് എനിക്ക് മനസ്സിലായി.

പെട്ടെന്ന് തന്നെ സുജിത്തിനെ വിളിച്ച് കാരിത്താലേക്ക് ആംബുലൻസിന് കൊണ്ടുവരാനുള്ള ഏർപ്പാട് ചെയ്യാൻ പറഞ്ഞു. വീണ്ടും എനിക്ക് ഉറക്കം നഷ്ടപ്പെട്ടു. തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴും അടുത്ത ദിവസം അവനെ ചികിത്സിക്കാനുള്ള പദ്ധതിയെക്കുറിച്ചുള്ള ചിന്തയായിരുന്നു മനസ്സ് മുഴുവൻ.

പിന്നെ എപ്പോഴാണ് ഉറങ്ങിയതെന്ന് ഓർമ്മയില്ല. സാധാരണ എഴുന്നേൽക്കുന്നതിലും വൈകിയാണ് പിറ്റേന്ന് രാവിലെ എഴുന്നേറ്റത്. അപ്പോൾ തന്നെ സുജിത്തിനെ വിളിച്ചു. എമർജൻസിയിലേക്ക് കയറ്റിയെങ്കിലും പിന്നീടുള്ള വിവരമൊന്നും സുജിത്തിന് അറിയില്ല. എമർജൻസിയിൽ നിന്നും വിവരങ്ങളൊന്നും എനിക്ക് ലഭിക്കാത്തതുകൊണ്ട് ഓൺകോളജിയിലെ ഡ്യൂട്ടി ഡോക്ടറെ വിളിച്ച്‌ അവിടെ പോയി കാര്യങ്ങൾ അന്വേഷിച്ച്‌ എന്നെ വിളിക്കാൻ പറഞ്ഞു.

വന്ന സമയത്ത് കുഴപ്പമില്ലായിരുന്നെങ്കിലും ശ്വാസംമുട്ടൽ കാണുകയും കണ്ടീഷൻ മോശമാവുകയും ചെയ്തപ്പോൾ വെന്റിലേറ്ററിലേക്ക് മാറ്റിയെന്നും ഡോക്ടർ പറഞ്ഞു. അപ്പോഴും എനിക്ക് വലിയ ടെൻഷൻ അനുഭവപ്പെട്ടില്ല. പത്ത് വർഷം മുൻപ് ഇതുപോലെ വെന്റിലേറ്ററിൽ കിടന്ന അവനെ തിരിച്ചുകൊണ്ടുവന്ന ആത്മവിശ്വാസമായിരുന്നു മനസ്സിൽ.

പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും എനിക്ക് വീണ്ടും കോൾ വന്നു.

“സാറേ അവൻ ഒരു കാർഡിയാക് അറസ്റ്റ് ഉണ്ടായി. അവനെ റിസസിറ്റേഷൻ ചെയ്തുകൊണ്ടിരിക്കുകയാണ്”.

അപ്പോഴാണ് എനിക്ക് സംഭവത്തിന്റെ ഗൗരവം മനസ്സിലായത്. ഞാൻ പെട്ടെന്ന് തന്നെ ഹോസ്പിറ്റലിലേക്ക് തിരിച്ചു. വണ്ടി പാർക്ക് ചെയ്ത് എമർജൻസിയിലേക്ക് പോകുമ്പോൾ ഫോണിൽ കണ്ട മെസ്സേജിൽ എല്ലാം ഉണ്ടായിരുന്നു.

നിരഞ്ജൻ നമ്മളെ വിട്ടു പോയി !.

ഞാനിന്നുവരെ കാണാത്ത വളരെ വേദനാജനകമായ ഒരു അന്തരീക്ഷമായിരുന്നു അവിടെ. എന്നിൽ വിശ്വാസമർപ്പിച്ച് വന്ന ആ കുടുംബത്തിന് നിരഞ്ജനെ തിരിച്ചുകൊടുക്കാൻ എനിക്കോ ഞങ്ങളുടെ ടീമിനോ കഴിഞ്ഞില്ല. ഒരു ഡോക്ടറാണെന്നും ജോലി ചെയ്യുന്ന സ്ഥാപനമാണെന്നും മറന്ന് ഞാൻ നിയന്ത്രണം വിട്ടു കരഞ്ഞു പോയി.

എന്തുപറയണമെന്ന് അറിയാതെ മനസ്സ് മരവിച്ച്‌ നിൽക്കുന്ന സുജിത്തും സുജിത്തിന്റെ ജ്യേഷ്ഠനും. കൂടെ മൂന്നാമനായി ഞാനും. പിന്നീട് എല്ലാം മുറപോലെ നടന്നു. കോട്ടയത്ത് അവർക്കറിയാവുന്ന ഏക വ്യക്തി ഞാൻ മാത്രമായിരുന്നു. ഒമ്പതരയോട് കൂടി അവന്റെ ബോഡി തിരിച്ച് കൊണ്ടുപോകാനുള്ള ഒരുക്കം പൂർത്തിയായി. ഞാൻ തന്നെയാണ് അവന്റെ ബോഡി എടുത്ത് ട്രോളിയിലേക്ക് മാറ്റിയത്. ആ സമയത്ത് ഞാൻ അനുഭവിച്ച മാനസിക സംഘർഷം വാക്കുകൾ കൊണ്ട് പറഞ്ഞാൽ തീരില്ല.

അന്ന് ഒന്നും ചെയ്യാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല. അപ്പോയിൻമെന്റ് കൊടുത്ത അടുത്ത റൗണ്ട് ചെക്കപ്പിനും കീമോതെറാപ്പിക്കും വന്ന രോഗികളുണ്ട്.
എന്ത് ചെയ്യണം? അവരെ നോക്കുകയല്ലാതെ മറ്റു വഴികൾ ഒന്നുമില്ല.

“The Show must go”

ബുധനാഴ്ച സാധാരണയായി തിരക്ക് കുറഞ്ഞ ദിവസമാണ്. പക്ഷേ അന്ന് വലിയ തിരക്കുണ്ടായിരുന്നു. എങ്ങിനെയോ അന്നത്തെ ഒ. പി അവസാനിപ്പിച്ച്‌ ഞാൻ വീട്ടിലേക്ക് തിരിച്ചുപോയി. വൈകിട്ട് ചെത്തിപ്പുഴ ആശുപത്രിയിൽ പോകണം. അവിടെയും എന്നെ പ്രതീക്ഷിച്ച്‌ രോഗികൾ ഇരിപ്പുണ്ടാവും.

പോകുന്ന വഴിക്ക് അമ്മയെയും അച്ഛനെയും കണ്ട് നിരഞ്ജന്റെ വിയോഗത്തെക്കുറിച്ച് പറഞ്ഞു. അച്ഛനോടും അമ്മയോടും സംസാരിക്കുമ്പോൾ നമ്മുടെ പ്രയാസങ്ങൾ അല്പം കുറയും. രണ്ടു പേർക്കും വളരെ മനപ്രയാസമുണ്ടായി. അമ്മ ഒരിക്കൽപോലും കാണാത്ത നിരഞ്ജനെ ഓർത്ത് വല്ലാത്ത മാനസികാവസ്ഥയിലായി. വിനയായാകട്ടെ ആ വിഷമ ഘട്ടത്തിൽ ഓരോ പത്ത് മിനിറ്റിലും എന്നെ വിളിച്ച് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.

ചെത്തിപ്പുഴയിലെ ഒ.പി കഴിഞ്ഞ് നേരെ കൊല്ലത്തേക്ക് പുറപ്പെട്ടു. അച്ചുവിനോടും ഹാഷിമിനോടും അങ്ങോട്ട് വരാൻ ഏൽപ്പിച്ചിരുന്നു. യാത്രയിലും മനസ്സ് വളരെ അസ്വസ്ഥമായിരുന്നു. ആറുമണിക്ക് കൊല്ലത്തെത്തി. എട്ടുമണിക്കാണ് അവന്റെ സംസ്കാരം. അവിടെ കിടത്തിയിരുന്ന നിരഞ്ജന്റെ ചേതനയറ്റ ശരീരം കണ്ട മാത്രയിൽ ഞാൻ തളർന്നുപോയി. അവിടെ കൂടി നിന്ന ബന്ധുക്കളും നാട്ടുകാരുമായ കുറച്ചുപേർക്ക് നിരഞ്ജനെ കുറിച്ചുള്ള എഴുത്തിലൂടെ എന്നെ അറിയാമായിരുന്നു. അവരെ അടുത്തേക്ക് വന്നു. സംസാരിച്ചു. സമാശ്വസിപ്പിച്ചു.

ഏഴുമണിയോടെ അവനെ കുളിപ്പിക്കുവാൻ എടുത്തു. പൂജാദികർമ്മങ്ങൾ കഴിഞ്ഞ് എട്ടുമണിയോടെ ചിതയിലേക്ക് എടുത്തു. അതുകഴിഞ്ഞ് അവരോടൊക്കെ യാത്ര പറയുമ്പോൾ വളരെ നിസ്സഹായനായ..ഒന്നും ചെയ്യാനില്ലാത്ത ഒരു സാധാരണ മനുഷ്യനായി ഞാൻ മാറുകയായിരുന്നു.

പത്തു വർഷത്തിന് മുമ്പ് വന്ന വളരെ ക്രിട്ടിക്കലായ അസുഖം പൂർണമായി ഭേദമാക്കുകയും പിന്നീട് അഞ്ചുവർഷത്തിനുശേഷം വളരെ പെട്ടെന്ന് തന്നെ വലിയ ട്യൂമറായി രൂപാന്തരം പ്രാപിച്ച്‌ അഗ്രസീവായി ആ രോഗം തിരിച്ചു വരുന്നതുമാണ് കണ്ടത്. അപ്പോൾ അവനെയല്ല എന്നെയാണ് ആ രോഗം ടാർഗറ്റ് ചെയ്തത് എന്ന തോന്നലാണ് എനിക്കുണ്ടായത്.

നീയൊരു സാധാരണ മനുഷ്യനാണ്. ഒരിക്കൽ നിന്റെ ആത്മവിശ്വാസവും ചങ്കൂറ്റവും അവനെ വിധിയിൽ നിന്നും രക്ഷിച്ചു. പക്ഷേ എപ്പോഴും നിനക്കതിന് കഴിയണമെന്നില്ല എന്ന് ആരോ പറയുന്നതുപോലെ തോന്നി. എന്റെ ആത്മവിശ്വാസത്തിനോ സ്വകാര്യ അഹങ്കാരത്തിനോ അപ്പുറത്ത് നിന്ന് ആരോ അവനെ കൊണ്ടുപോയ ഒരു പ്രതീതിയാണ് എനിക്കുണ്ടായത്.

അവനെ ചികിത്സിച്ചതും, ചികിത്സിക്കാൻ കരുതിവെച്ച ഇമ്മ്യൂണോ തെറാപ്പിയെന്ന ബ്രഹ്മാസ്ത്രമടക്കമുള്ള എല്ലാ ആയുധങ്ങളും അപ്രതീക്ഷിതമായി വന്ന ആ സുനാമി നിഷ്ഫലമാക്കി കളഞ്ഞു. ആത്മവിശ്വാസം പോയിട്ട് വിശ്വാസം പോലും നഷ്ടപ്പെട്ട ഒരു സാധാരണ വ്യക്തിയായിട്ടായിരുന്നു കൊല്ലത്തുനിന്നുള്ള എന്റെ മടക്കം.

ആ ശക്തി ആരാണെങ്കിലും എന്താണെങ്കിലും എന്നെങ്കിലുമൊരിക്കൽ കാണുകയാണെങ്കിൽ ചോദിക്കാൻ ഒരു ചോദ്യം ഞാൻ ബാക്കി വെച്ചിട്ടുണ്ട്.

ഒരു മകന്റെ ജീവനെടുത്തു. അതുകൊണ്ടും തീരാതെ ജീവിതത്തിലേക്ക് തിരിച്ചുവന്ന അവന്റെ ഒരേയൊരു കൂടപ്പിറപ്പിനെ കൂടെ ഒരു കുടുംബത്തെ തന്നെ സങ്കടക്കടലിലാഴ്ത്തി എന്തിനാണ് നീ എടുത്തു കൊണ്ടു പോയത് എന്ന്..?

നിരഞ്ജന്റെ മരണശേഷം കൈപ്പറ്റിയ മൂന്നു കാര്യങ്ങൾ കൂടി വളരെ വ്യസനത്തോടെ നിങ്ങളോട് പങ്കുവെക്കുന്നു.

മരിക്കുന്നതിന്റെ തലേന്ന് രാവിലെ അവനെ സ്റ്റഡിയിൽ എൻറോൾ ചെയ്തതായി അറിയിച്ച്‌ കാനഡയിൽ നിന്നും വന്ന എഴുത്തായിരുന്നു ഒന്നാമത്തേത്.

രണ്ടാമത്തേത് മരിച്ച അന്ന് വൈകീട്ട് അവന്റെ സാമ്പിൾ അയക്കുവാൻ വേണ്ടി കാനഡയിൽ നിന്ന് ഫെഡ് എക്സിൽ വന്ന പ്രത്യേക ട്യൂബ്.

അവന്റെ സ്കൂളിലെ കന്യാസ്ത്രീകൾ കൊണ്ടുവന്ന ആനുവൽ ഡേക്ക്‌ അവന് നൽകാനുള്ള ആ വർഷത്തെ ബെസ്റ്റ് സ്റ്റുഡന്റിനുള്ള മെഡലായിരുന്നു മൂന്നാമത്തെത്.!

ദുഃഖ സ്മരണകളോടെ..
ബോബൻ തോമസ്.

Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas |